Thursday, January 17, 2013

ഒരു നാടകവും ഒരുപാട് ചോദ്യങ്ങളും....!!!

ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിക്കു മുന്നിൽ ക്രിത്യം 5 മണിക്ക് ഹാജരാകുമ്പോൾ ഒരു വലിയ ആൾക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. വിദേശിയരാണു കൂടുതലെങ്കിലും മലയാളി പ്രേക്ഷകരും ഒട്ടും കുറവല്ല. ഡെലിഗേറ്റ് പാസ്സ് ഉള്ളതിനാൽ തിക്കും തിരക്കുമില്ലാതെ ഉള്ളിലിരിക്കാൻ സീറ്റ് കിട്ടി.ഒന്നു ഉള്ളിലേക്ക് ശ്വാസമെടുത്തു കൊണ്ട് കസേരയിൽ നിവർന്നിരുന്നു.സ്പോട്ട് ലൈറ്റിന്റെ വെളിച്ചം പതുക്കെ കുറഞ്ഞു കുറഞ്ഞ് ഇല്ലാതെയായി..ഇരുപുറവും ഇരിക്കുന്ന സായിപ്പ് ദമ്പതിമാർ ഇവനേതാ ഈ കൊച്ചു പയ്യൻ എന്ന മട്ടിൽ എന്നെ ഒന്നു നോക്കി സായൂജ്യമടഞ്ഞു.  അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം മുഴങ്ങി. ഇനി നാടകം.. കട്ടപ്പന ദർശന തിയെറ്റേർസിന്റെ "ഒഴിവു ദിവസത്തെ കളി".. ഉണ്ണി ആർ ഇന്റെ കഥ, നരിപ്പറ്റ രാജുവിന്റെ രംഗഭാഷ്യം. കൊള്ളാം..  കളി തുടങ്ങി.. ഒരു മണിക്കൂറാണു സമയം.. ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരു കൂട്ടം കലാസ്നേഹികളുടെ സംരംഭം. എങ്കിലും സംവിധാന മികവും അഭിനയ മികവും ഒത്തിണങ്ങിയ നാടകം. നാടകം കഴിഞ്ഞപ്പോൾ ഒരു മണീക്കൂർ കടന്നു പോയി എന്നു വിശ്വസിക്കാൻ ഞാനേറെ പണി പെട്ടു.

ഒറ്റ വാക്കിൽ കേരള കഫേ സിനിമ കാണുന്ന പ്രതീതി. കാഴ്ച്ചക്കാരനോട് നേരിട്ട് സംവദിക്കുന്ന നാടകമെന്ന കലക്ക് പരിമിതികളെ തരണം ചെയ്യാൻ കഴിയുമെന്നും സിനിമയെ വെല്ലുന്ന രീതിയിൽ അവതരണ മികവു പുലർത്താൻ കഴിയുമെന്നും കാണിക്കുകയായിരുന്നു സംവിധായകന്റെ ഈ ശ്രമം.എന്തു തന്നെ അയ്ക്കൊള്ളട്ടേ.. ഈ നാടകം നമുക്കു മുന്നിൽ നിരത്തി വെക്കുന്ന കുറച്ചു കാഴ്ചകളെ , ചോദ്യങ്ങളെ ഞാനിവിടെ പരിചയപ്പെടുത്താം..
വൈധവ്യത്തിന്റെ തീരാവേദനയിൽ മരണം മാത്രം കാത്തു, നീറി നീറി കഴിയുന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു വിധവയുടെ ചിന്തകളിലേക്കു കണ്ണോടിക്കാം. ദൈവത്തിന്റെ കല്പന പ്രകാരം തന്റെ ദുഖത്തിൽ തന്നെ ആശ്വസിപ്പിക്കാനായി എത്തുന്ന ഇമ്മാനുവൽ എന്ന വ്യക്തിയോട് വികാര നിർഭരമായ ഒരു നിമിഷത്തിൽ എങ്ങിനെ തന്നെ ആശ്വസിപ്പിക്കാനാകും എന്ന് ചോദിക്കുന്ന അവളുടെ ദൈന്യതക്ക് ഉത്തരം നൽകാൻ കഴിയാതെ ഇമ്മാനുവൽ പതറുന്നു. "എന്റെ ഭാര്യ ജീവിച്ചിരിക്കേ നിന്നെ ഞാൻ മാറോടണക്കുന്നതു തെറ്റല്ലേ" എന്നയാൾ മറുചോദ്യമാരാഞ്ഞപ്പോൾ തെറ്റാണെങ്കിലും രണ്ട് പേർ ചേർന്നു നിൽക്കുമ്പോൾ ഉള്ള ഈ ചൂടിനെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന മറുപടിയിലൂടെ പെണ്മനസ്സ് തുറന്നു കാണിക്കുന്നു നാടകകൃത്ത്.
ഇന്നും സ്ത്രീകളുടെ രണ്ടാം വിവാഹവും വിവാഹമോചനവുമെല്ലാം വളരെ മോശമാണെന്നും തെറ്റാണെന്നും വിശ്വസിക്കുന്ന കേരളീയ സമൂഹത്തിനു മുന്നിൽ സ്ത്രീയെ എന്നും കൂച്ചുവിലങ്ങിട്ട് അടുക്കളക്കുള്ളിൽ തളക്കാൻ ശ്രമിക്കുന്ന പുരുഷ വർഗ്ഗത്തിനു മുന്നിൽ ഇതൊരു ചോദ്യമായി അവശേഷിക്കും.വൈധവ്യം ഒരു ശാപമായി പേറി നടക്കുന്ന ഒരുപാടു പേർ നമുക്കിടയിൽ തന്നെയുണ്ട്. ജാതകദോഷമെന്ന് മുദ്ര കുത്തപ്പെട്ടവർ... ചിന്തകൾ എവിടെയോ ഉടക്കി നിന്നപോഴേക്കും നാടകം മറ്റൊരു കഥയിലേക്ക് തെന്നിമാറിയിരുന്നു.

ഓഫീസിലേയും വീട്ടിലേയും സമൂഹത്തിലേയും തിരക്കിട്ട ജീവിത സാഹചര്യങ്ങളെ ഹാസ്യത്തിന്റെ മേൻപൊടിയോടെ പരിഹസിക്കുകയായിരുന്നു കൃഷ്ണൻ എന്ന ഉദ്യോഗസ്തന്റെ കഥാപാത്രത്തിലൂടെ കഥാകാരൻ.. ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒന്നുറക്കെ കൂവാൻ പോലും തനിക്കു സ്വാതന്ത്ര്യമില്ലെന്ന യാഥാർത്ഥ്യം വിളിച്ചു പറയുകയാണു കൃഷ്ണൻ. ഒന്നു കൂവാൻ ആഗ്രഹിക്കുന്ന അയാളെ സമൂഹം ഭ്രാന്തനെന്ന് മുദ്ര കുത്തന്നു. സ്വയം വിശ്വാസം നഷ്ടപ്പെടുന്നതോടെ അയാൾ മാനസികാശുപത്രിയിലെത്തുന്നു. സ്വന്തം വ്യക്തിത്വം മറന്ന് , ഇഷ്ടാനിഷ്ടങ്ങൾ മറന്ന് ആർക്കോ വേണ്ടി ജീവിക്കുന്ന മനുഷ്യന്റെ തിരക്കു പിടിച്ച ജീവിതത്തെ പരിഹസിക്കുന്നു കഥാകൃത്ത്..ഒന്നു ചിന്തിച്ചാൽ കൃഷണന്റെ അതേ അവസ്തയാണു നാം ഓരോരുത്തരും അനുഭവിക്കുന്നത്. ഓഫീസ് റൂമിൽ ജോലിക്കിടയിൽ ഒന്നു കൂവാൻ തോന്നിയാൽ.., ഒരു പൊതു സ്തലത്തു വെച്ചു, നാലാളു കൂടുന്ന കവലയിൽ വെച്ച് ഒന്നു കൂവാൻ തോന്നിയാൽ ആഗ്രഹം മനസ്സിലൊതുക്കി കടിച്ചു പിടിക്കാനേ നമുക്കു കഴിയൂ..എല്ലാ സ്വാതന്ത്ര്യവുമുണ്ടായിട്ടും ഒരു നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്ന മനുഷ്യന്റെ ശോചനീയാവസ്ത വരച്ചു കാണിക്കുകയല്ലേ നാടകകൃത്ത്..!!!

ഒരുപാട് പ്രാർത്ഥനകൾക്കൊടുവിൽ ദൈവം കനിഞ്ഞു നൽകിയ പെൺകുഞ്ഞിനെ കഴുകൻ കണ്ണുകളുള്ള വേട്ടക്കാരിൽ നിന്നും സരക്ഷിക്കാൻ കഴിയാതെ പോയ ത്രേസ്യയുടേയും ജോസഫിന്റെയും കഥ, ദില്ലിയിലേതടക്കം നമുക്കു ചുറ്റും നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷയോട് ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നായിരുന്നു. എത്ര ജാഗ്രത പുലർത്തിയിട്ടും കൈവഴുതിപ്പോയ പൊന്നുമകളുടെ ജീവിതം ഇനി ശൂന്യമാണെന്ന തിരിച്ചറിവിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന വീട്ടുകാർ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുമോ..!!!

മതപൗരോഹത്യത്തിന്റെയും മതഭ്രാന്തിന്റേയും ഇരയാകുന്ന, മക്കളില്ലാത്ത കുഞ്ഞുചേട്ടനും പെണ്ണമ്മയും ഉണ്ണീയേശുവിനെ സ്വന്തം മകനായി കണ്ട് ലാളിച്ചിട്ടും ക്രൂശിക്കപ്പെടുന്നു. .. നിലാവിൽ നടക്കാനിറങ്ങിയ ബാദുഷ എന്നയാൾ തീവ്രവാദിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും പോലീസുകാരുടെ ചവിട്ട് കൊണ്ട് മരിക്കുകയും ചെയ്യുന്നു.. കഥകൾക്കുള്ളിൽ കഥകൾ നിറച്ചുകൊണ്ട് നാടകം മുന്നോട്ട് നീങ്ങുന്നു...
ഉണ്ണിയും കൂട്ടുകാരും ഒരു ഒഴിവു ദിവസത്തിൽ കള്ളനും പോലീസും (കടലാസിൽ രാജാവ്, മന്ത്രി, പുരോഹിതൻ ......, പോലീസ്,കള്ളൻ എന്നിങ്ങനെ എഴുതി നറുക്കെടുത്ത് കളിക്കുന്ന കളി.) കളിക്കുകയും പോലീസായി നറുക്കു വീണ ഉണ്ണി കള്ളനെ കണ്ടു പിടിക്കാൻ ശ്രമിക്കുന്നതിനിടെ എല്ലാവരുടേയും ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുകയും സത്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയാണു കഥ മുന്നോട്ട് പോകുന്നത്.പോലീസിനു തെറ്റു പറ്റി രാജാവിനെ കള്ളനാക്കിയാൽ 7 ചാട്ടയടി, സ്ഥാനക്രമമനുസരിച്ച് മന്തിയെ കള്ളനാക്കിയാൽ 6 ചാട്ടയടി, എന്നിങ്ങനെ ശിക്ഷയും വിധിക്കുന്നു.

യാഥാർത്ഥ്യവും അയതാർത്ഥ്യവും തിരിച്ചറിയാനാകാതെ അയാൾ കുഴങ്ങുന്നു. ബാദുഷയുടെ മരണത്തിനുത്തരവാധിയായ പോലീസുകാരനെ ചൂണ്ടി കള്ളനെന്ന് ആക്രോശിച്ചപ്പോൾ  തന്റെ നറുക്ക് രാജാവിന്റേതാണെന്നും തെറ്റിപ്പറഞ്ഞ ഉണ്ണീക്കു ചാട്ടവാർ പ്രഹരം നൽകണമെന്നും അയാൾ വാദിക്കുന്നു.  ജീവിതത്തിലെ കള്ളന്മാർ കളിയിലെ  അധികാരികളായപ്പോൾ ഏതാണു യാഥാർത്ഥ്യം എന്നു തിരിച്ചറിയാനാകാതെ ഉണ്ണി പകച്ചു നിൽക്കുന്നു.. ആർക്കാണു തെറ്റിയതെന്ന ചോദ്യം കാഴ്ച്ചക്കാരനിൽ അവശേഷിക്കുമ്പോൾ സ്ത്രീകളും സാധുക്കളായ മറ്റുള്ളവരും രക്തവും വിയർപ്പും ചാലിച്ചു കൊടുത്ത് അധികാരി വർഗ്ഗത്താൽ കുരിശിൽ തറക്കപ്പെട്ട ഉണ്ണിയുടെ  ദാഹം ശമിപ്പിക്കുന്നു.

നാടകത്തിനു തിരശ്ശീല വീഴുമ്പോഴും  എന്റെ മനസ്സിൽ കളി തുടരുകയായിരുന്നു.ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ മനസ്സിൽ ഉടലെടുക്കുകയായിരുന്നു. കുരിശിൽ തറക്കപ്പെട്ട ഉണ്ണിയുടെ , സത്യത്തിന്റെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അസ്വസ്ഥമായ മനസ്സോടെ പുറത്തേക്കിറങ്ങിയപ്പോൾ ചെവിയിൽ ഒരിക്കലും നിലക്കാത്ത രാത്രിയുടെ സംഗീതം അലയടിച്ചു കൊണ്ടിരുന്നു. ഇരുട്ടിൽ അടുത്ത സ്റ്റേജ് ലക്ഷ്യമാക്കി നീങ്ങവേ, കാഴ്ച്ചയുടെ യാഥാർത്ഥ്യവും അയഥാർത്ഥ്യവും കാഴ്ച്ക്കാരന്റെ കയ്യിലാണെന്ന തിരിച്ചറിവിൽ, ആൾത്തിരക്കിനിടയിൽ ഒന്നുറക്കെ കൂവാൻ  എന്റെ മനസ്സ് ശ്രമിച്ചു കൊണ്ടിരുന്നു... ഒരായിരം തവണ...!!!

Tuesday, January 1, 2013

സെക്സ്....!!!


ഇന്നു നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ഞാൻ പറയാതെ തന്നെ നിങ്ങളേവരും ബോധവാന്മാരാണു.. ദാമിനിയോ ജ്യോതിയോ സൗമ്യയോ, പേരെന്തു തന്നെ ആയിക്കൊള്ളട്ടെ സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദശകങ്ങളായി സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനമടക്കമുള്ള പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു നമുക്കറിയാം.. അതിന്റെ തുടർച്ചയായി തന്നെ വേണം ഇത്തരം പൈശാചികമായ സംഭവങ്ങളെ വിലയിരുത്താൻ. വിധ്വംസക ശക്തികൾ സമൂഹത്തിൽ വരുന്ന ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിനു പകരം അടിച്ചമർത്താൻ ശ്രമിക്കുമെന്നതിൽ തർക്കമില്ല. അതിനെതിരെയുള്ള പോരാട്ടം നാം തുടരുക തന്നെ വേണം. കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഓരോ പരിണാമ പ്രക്രിയകളും ഇത്തരം പോരാട്ടങ്ങളിലൂടെ വന്നു ചേർന്നതാണു. പക്ഷേ നമ്മുടെ പോരാട്ടം , അതെങ്ങനെ വേണമെന്നതിനെക്കുറിച്ചു കുറെ കൂടി ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

നിയമത്തിനും നിയമപാലകർക്കും ഇതിനെതിരെ പലതും ചെയ്യാൻ കഴിയുമെന്നതിൽ തർക്കമില്ല. അതു ചർച്ച ചെയ്യേണ്ടതും നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതും അനിവാര്യം തന്നെ. എങ്കിലും അവരേക്കാൾ അല്പം കൂടി പരിഗണന നൽകേണ്ടതു പൊതുസമൂഹത്തിനു ഇതിലുള്ള പങ്കിനെപ്പറ്റി ചിന്തിക്കുവാനാണെന്നു തോന്നുന്നു. 

ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹവും ഈ പ്രശ്നത്തിൽ കുറ്റക്കാരല്ലേ.? സെക്സിനെപ്പറ്റി പേടിയോടെ മാത്രം സംസാരിക്കുകയും അതെന്തോ മഹാ അപരാധമാണെന്നും വലിയ സംഭവമാണെന്നും കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്ന ഓരോ അച്ഛനമ്മമാരും സഹോദരീ സഹോദരന്മാരും ഒരുതരത്തിൽ കുറ്റവാളികൾ തന്നെ. വ്യക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപര്യാപ്തത എന്നു വേണമെങ്കിൽ ഇതിനെ അടിവരയിട്ട് പറയാം. മുസ്ലീം സമുദായത്തിലും ക്രിസ്ത്യൻ സമുദായത്തിലും ഒരു പരിധിവരെ സെക്സ് എഡുക്കേഷൻ എന്ന സങ്കൽപ്പം നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. ക്രിസ്തുവിന്റെ 10 കല്പനകളിൽ ആറാമത്തെ കൽപ്പന വ്യഭിചാരം നടത്തരുതെന്നായിരുന്നത്രേ. അതിനെ പറ്റി പ്രതിപാദിക്കുമ്പോൾ വ്യഭിചാരത്തെപ്പറ്റിയും സെക്സിനെ പറ്റിയും വിസ്തരിക്കേണ്ടി വരുക സ്വാഭാവികമാണു. ഇതെത്രത്തോളം ഫലപ്രദമാണെന്നത് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ പ്രവചനാതീതമാണു എങ്കിലും പ്രശംസനീയം തന്നെ.

ഈ പരിതസ്തിതികളെല്ലാം നിലനിൽക്കുമ്പോഴും ജനങ്ങൾ ഇന്നും സെക്സിനെ പറ്റി എന്തൊക്കെയോ തെറ്റായ ധാരണകൾ വെച്ചു പുലർത്തുന്നു എന്ന് വേണം കരുതാൻ. വർധിച്ചു വരുന്ന നീലച്ചിത്രങ്ങളുടെ വിപണനം മുതൽ സിനിമകളിലെ സ്ഥിരം റേപ്പ് സീനുകൾ വരെ ഇതിനുത്തരവാദികളാണു. ക്രിത്യമായ രീതിയിലുള്ള ബോധവൽക്കരണങ്ങളിലൂടെ ഒരു പരിധി വരെ കാമത്തോടുള്ള മനുഷ്യന്റെ തെറ്റായ സമീപനങ്ങൾക്ക് അറുതി വരുത്താൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അപ്പോൾ വീണ്ടും സംശയം.. ആർക്കാണു ബോധവൽക്കരണം നടത്തേണ്ടത്?? സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ ഇതു കൂടി തിരുകി കയറ്റി പരീക്ഷിക്കണോ..?? ഇന്നത്തെ കുട്ടികൾ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കായി ഉഴിഞ്ഞു വെച്ചിരിക്കുന്ന ഗിനിപ്പന്നികളെപ്പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതെന്തോ ആയിക്കൊള്ളട്ടേ.., നമ്മൾ പറഞ്ഞുവന്നതു ഈ വിദ്യ ആരെ അഭ്യസിപ്പിക്കുമെന്നതാണു..! ഞാനൊരു ചെറിയ കഥ പറഞ്ഞു തരാം. അതു കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കൂ.

അപ്പു നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കനാണു. പനത്തിലും മറ്റു പ്രവർത്തനങ്ങളിലുമെല്ലാം വളരെ ആക്ടീവ് ആയ ഒരു കൊച്ചു മിടുക്കൻ തന്നെ. ഗീത അവന്റെ അമ്മ. അച്ഛൻ രാജീവ് ഒരു ബാങ്കുദ്യോഗസ്ഥനാണു. തിരക്കിട്ട ജീവിതത്തിനിടയിൽ വീണു കിട്ടുന്ന അപൂർവ്വം നിമിഷങ്ങളിൽ മാത്രം സ്വന്തം മകനെ കൊഞ്ചിക്കാൻ വിധിക്കപ്പെട്ടയാൾ. സന്തുഷ്ട കുടുംബം. പെട്ടെന്നൊരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ അപ്പു ആകെ വിഷമിച്ചിരിക്കുന്നതു കണ്ട് ഗീത അവനെ സ്നേഹത്തോടെ മാറോടണച്ചു ചോദിച്ചു..

“ എന്തു പറ്റി? അമ്മേടെ അപ്പുക്കുട്ടൻ ആകെ വിഷമത്തിലാല്ലോ..??”

അപ്പു ഒന്നും പറയാതെ തന്റെ ചിന്തകളിൽ തന്നെ മുഴുകി ഇരിപ്പു തുടർന്നു. എന്തോ പന്തികേട് തോന്നിയ ഗീത മകനെ ഒന്നു കൂടി ലാളിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു.. സംശയമൂറുന്ന കണ്ണുകളാൽ ആ കൊച്ചു മിടുക്കൻ അമ്മയെ ഒരു നിമിഷം നോക്കി..

“അമ്മേ.., നിക്കൊരു സംശയം..!!”

“ന്റെ മോനു സംശയോ..? നല്ല കഥയായി.. കണക്കിലും ഇഗ്ലീഷിലും എന്നു വേണ്ടാ പടിക്കുന്ന വിഷയങ്ങളിലെല്ലാം നൂറിൽ നൂറു വാങ്ങുന്ന ന്റെ മോനു ഇനിയെന്താ സംശയം..!”

നിഷ്കളങ്കത തുളുമ്പുന്ന മുഖത്തോടെ ആ കുഞ്ഞു ചോദിച്ചു

“ന്താ മ്മേ ഈ സെക്സ് എന്നു വെച്ചാ”

ഗീതയുടെ മുഖം കടന്നൽ കുത്തിയതു പോലെ ചുവന്നു.. രോഷം ആ മുഖത്തു തിരതല്ലി. ആക്രോശത്തോടെ അവൾ മകനെ പിടിച്ചു കുലുക്കി.

“ന്താടാ നീ ചോയ്ച്ചതു? നിന്റെ ഈ പ്രായത്തിൽ ചിന്തിക്കണ്ട കാര്യാ ഇതൊക്കെ? പോയിരുന്നു പടിക്കടാ..”

അപ്പു ചെവി പൊത്തിപ്പിടിച്ചു. അമ്മ പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുകയാണു. അച്ഛനെ പേടിയില്ലാഞ്ഞിട്ടാണെന്നതിൽ തുടങ്ങി സമൂഹത്തേയും സിനിമകളേയും വരെ അവർ പ്രാകിക്കൊണ്ടിരുന്നു. അവരുടെ ആക്രോശങ്ങൾക്കൊടുവിൽ അപ്പു ഒന്നു തീരുമാനിച്ചു.

“നി ഇല്ല്യ.. അമ്മയോട് സംശയം ചോദിക്കൽ നിർത്തി.”

അവൻ പടിക്കാനായി മുറിയിൽ കയറി.. പുസ്തകം തുറന്നു വെച്ചു കണ്ണുകളോടിച്ചുകൊണ്ടിരുന്നെങ്കിലും അവന്റെ മനസ്സിൽ മുഴുവൻ ഈ ചിന്ത നിറഞ്ഞു നിന്നു.. “ഇത്രമാത്രം തന്നെ ശകാരിക്കാൻ എന്തായിരിക്കും ഈ സെക്സ് എന്നു പറയണ സാധനം..!!”

സമയം രാത്രിയായി.. അച്ഛൻ രാജീവ് വീട്ടിലെത്തി. ജോലിസ്ഥലത്തു നിന്നും കിട്ടിയ എല്ലാ ടെൻഷനും വീട്ടിൽ ഇറക്കി വെക്കുകയാണു അയാളുടെ പതിവ്. മകന്റെ മുറിയിലേക്ക് കണ്ണോടിച്ച അയാളുടെ മുന്നിൽ ചിന്താമഗ്നനായി ഇരിക്കുന്ന മകന്റെ മുഖം തെളിഞ്ഞു.. ഈ ചിന്താക്ലേശത്തിനു കാരണം തിരക്കാനായി അയാൾ അപ്പുവിനെ അടുത്തു വിളിച്ചു. മടിയിൽ കയറ്റി ഇരുത്തി.. മുടിയിലൂടെ വിരലുകൽ ഓടിച്ചു.. പിന്നെ അവനെ എടുത്ത് തനിക്കെതിരായി ടേബിളിന്റെ മുകളിൽ കയറ്റി ഇരുത്തി. അവന്റെ കൗതുകം തുളുമ്പുന്ന കണ്ണുകളിൽ നോക്കി അയാൾ മകന്റെ മുഖം വാടാനുള്ള കാരണമന്വേഷിച്ചു

“എന്തു പറ്റി ന്റെ കുട്ടന്റെ മുഖം കടന്നൽ കുത്തിയ പോലാണല്ലോ? ന്താ കാര്യം? അമ്മ വഴക്കു പറഞ്ഞോ? എങ്കിൽ അവളെ നമുക്കിന്നു ശരിയാക്കണം”

അപ്പുവിന്റെ മുഖം കുറച്ചു തെളിഞ്ഞു. അച്ഛനെങ്കിലും തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ എന്നവൻ ആശ്വസിച്ചു. വാതിൽക്കൽ അമ്മ എത്തിച്ചു നോക്കുന്നതു അവൻ കണ്ടു. അമ്മ അവിടെ നിന്നു ഉറക്കേ പറഞ്ഞു

“ഒന്നൂല്ലാ. വെറുതേ ആ ചെക്കനെ ഇനീം കൊഞ്ചിച്ചു വഷളാക്കണ്ടാ..”

രാജീവ് ആകെ അങ്കലാപ്പിലായി..

“പറയെടാ മോനേ.. എന്താപ്പൊ ഇവിടെ ണ്ടായതു??”

“അതേയ് ഒന്നൂല്ല അച്ഛാ.. നിക്കൊരു സശയം.. അതു ചോദിച്ചേനാ അമ്മ ങ്ങനെ..!”

 അവൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപു രാജീവ് ഇടയിൽ കയറി.

“ന്താ ന്റെ മോന്റെ സംശയം?? അച്ഛൻ പറഞ്ഞു തരാല്ലോ..! അമ്മക്കറിയാഞ്ഞിട്ടാവും അമ്മ ചൂടാവണതു..! ഹഹ..”

ചെറിയൊരു പുഞ്ചിരിയോടെ അപ്പു തന്റെ സംശയം ആവർത്തിച്ചു.

“ന്താ അച്ഛാ ഈ സെക്സ് ന്നു വെച്ചാ…??”

പറഞ്ഞ് തീർന്നില്ലാ.. ടപ്പേ ന്നൊരെണ്ണം അപ്പുവിന്റെ ചെകിടത്തു വീണു.. അഞ്ചു വിരലുകളും ക്രിത്യമായി പതിഞ്ഞു.കൂടുതൽ ആക്രോശങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അതു അപ്പുവിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൻ തന്റെ കണ്ണൂനീരിനു കാരണമായ ആ നശിച്ച വാക്കിനെ വെറുത്തു.. എങ്കിലും ഈ സംഭവങ്ങൾ അവന്റെ മനസ്സിൽ ആ വാക്കു ആഴത്തിൽ ഉറപ്പിച്ചു. ആ ദിവസം അങ്ങനെ കടന്നു പോയി.. 
പിറ്റേന്ന് കാലത്ത് വീട്ടിൽ പ്രതീക്ഷിക്കാതെ എത്തിയ ശ്രീജുമാമൻ അപ്പുവിന്റെ മുഖത്തെ വിരലുകൾ കണ്ട് ഞെട്ടിപ്പോയി. ശ്രീജു ഗീതയുടെ അനിയൻ മാത്രമല്ല നല്ല ഒരു സൈക്ക്യാട്ട്രിസ്റ്റു കൂടിയാണു. അപ്പുവിന്റെ മുഖത്തെ പാടിനു കാരണം ചോദിച്ചപ്പോൾ ഗീത ഒഴിഞ്ഞു മാറി..

“അതേയ്.. അതിപ്പൊ… അതിപ്പൊ ഒന്നുല്യ ന്റെ ശ്രീജു.. അവന്റെ ഓരോ കുരുത്തക്കേടുകളേയ്…”

ആ വഴിയടഞ്ഞപ്പോൾ ശ്രീജു അപ്പുവിനെ നേരിട്ട് സമീപിച്ചു.. അപ്പുവിനാവട്ടെ ശ്രീജുമാമനെ വലിയ ഇഷ്ടവുമായിരുന്നു. ചോദിച്ചു ചോദിച്ചു ഗത്യന്തരമില്ലാതെയായപ്പോൾ അപ്പു തന്റെ സംശയം തുറന്നു പറഞ്ഞു. അടിയാണോ ചീത്തവിളികളാണോ വരുന്നതു എന്നു നോക്കിയിരുന്ന അപ്പുവിനോട് ശ്രീജു ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു,

“എവടന്നു കിട്ടി അപ്പൂന് ഈ വാക്ക്..??”

അപ്പു തെല്ലും ഭയമില്ലാതെ ഉത്തരം പറഞ്ഞു..

“അതേയ്.. ഇന്നലെ സ്കൂളീന്ന് ടീച്ചറു പൂരിപ്പിക്കാൻ തന്ന ഫോർമിലു പേരും ക്ലാസും കഴിഞ്ഞു സെക്സ് എന്നു ചോയ്ച്ചിട്ടുണ്ട്. അതെന്താ എഴുതണ്ടേന്ന് അറിയാൻ വേണ്ടിയാ…”

 ആ കൊച്ചു കുട്ടിയുടെ വാക്കുകൾ പകുതിയിൽ മുറിഞ്ഞു.. അവനെ ചേർത്തു പിടിച്ച ശ്രീജുവിന്റേയും കണ്ണുകൾ നിറഞ്ഞിരുന്നു. സമൂഹത്തിന്റെ ഈ ദുർഗതിയെ അയാൾ ശപിച്ചു. ഒരായിരം തവണ…
 കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അപ്പു തനിക്കു ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ മിഴിച്ചിരുന്നു…!

ഇനി നിങ്ങൾ പറയൂ ആർക്കാണു സെക്സ് വിദ്യാഭ്യാസം നൽകേണ്ടതു? നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നമുക്കോരോരുത്തർക്കുമുള്ള പങ്കിനെ കുറിച്ചു നാം സ്വയം ബോധവാന്മാരാകേണ്ടതുണ്ട്. സമൂഹത്തെ തിരുത്താൻ ഇറങ്ങിത്തിരിക്കും മുൻപ് നാമോരുരുത്തരും നമ്മുടെ കടമകൾ ചെയ്യാൻ ബാധ്യസ്തരാണെന്ന സത്യം തിരിച്ചറിയുക. സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം വിപത്തുകൾ മുളയിലേ നുള്ളണമെങ്കിൽ സുശക്തമായ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിലായിരിക്കണം നാം ശ്രദ്ധ ചെലുത്തേണ്ടതു. അതിനായി നമുക്കിടയിലുള്ള തെറ്റിദ്ധാരണകളേയും മുൻവിധികളേയും നമുക്ക് മാറ്റി വെക്കാം…
നല്ലൊരു നാളേക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്………

പൂമൊട്ട്....!!!

Saturday, December 29, 2012

മരിക്കാനെനിക്കു ഭയമില്ലാ....!


അമ്മേ.., എനിക്കിനിയും ഇതു സഹിക്കുവാൻ വയ്യ. ശരീരം വെന്തുരുകുന്നതു പോലെ.. ഞാൻ ഒരു ഫിസിയോതെറാപിസ്റ്റ് ആകാൻ തീരുമാനിച്ചതു മറ്റുള്ളവരുടെ വേദനയി ആശ്വാസം നൽകാനായിരുന്നു. എന്നാൽ ഇന്നു എന്റെ വേദന കടിച്ചമർത്താൻ പോലും എനിക്കു കഴിയുന്നില്ലല്ലോ.. എന്റെ വിധി എന്താണു ഇങ്ങനെയായിപ്പോയതു?

ഹോ.. വയറ്റിൽ ഇപ്പോഴും വല്ലാത്ത വേദനയാണു.. സഹിക്കുവാനാകുന്നില്ല. ഡോക്ടർമാർ എന്റെ ആന്തരീകാവയവങ്ങൾ കുറെ മുറിച്ചു മാറ്റി അല്ലേ.. 5 തവണയായി എന്നെ കീറിമുറിക്കുന്നു. ഇനിയും ഇതു താങ്ങുവാൻ വയ്യ. ഇനി എനിക്കു സെഡേഷൻ നൽകരുതെന്നു പറയണം. ഒരു പക്ഷെ ഞാൻ ആ മയക്കത്തിൽ നിന്നും ഉണർന്നെന്നു വരില്ല. എനിക്കു മരിക്കണ്ടാ..

ഏതൊരു പീഡനക്കേസിലേയും പോലെ മാധ്യമപ്പട എന്നെ വേട്ടയാടുന്നുണ്ടാവും അല്ലേ…? അവരോട് ഇനിയെങ്കിലും ഇത്തരം ആഘോഷങ്ങൾ അവസാനിപ്പിക്കുവാൻ പറയണം. കേവലം 10 ദിവസം മാത്രം ആയുസ്സുള്ള വാർത്തകൾക്ക് ഒന്നും ചെയ്യാനാവില്ലെന്നതു നമുക്കെല്ലാം ബോധ്യമുള്ള കാര്യമാണു.  എന്റെ സഹോദരിമാർക്കു വേണ്ടി ചുണ്ടുകളനക്കാൻ പോലും എനിക്കു കഴിയുന്നില്ലല്ലോ എന്നു മാത്രമാണു എന്റെ സങ്കടം.. അതും കടിച്ചു കീറിയെടുത്തില്ലേ ആ നരാധമന്മാർ…

 ബോധം പൂർണ്ണമായും നഷ്ടപ്പെടുന്നതിനു മുമ്പ് കാട്ടാളർ ചെയ്തതെല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരിക്കുന്നു.. ആശുപത്രിയിലെ മെഷീനുകളുടെ ബീപ് ബീപ് ശബ്ദം എന്നെ അന്നത്തെ ട്രാഫിക്കിനിടയിലേക്കു കൊണ്ടുപോകുന്നു.. ഒരു പെണ്ണായി ജനിച്ചതുകൊണ്ടാണല്ലോ എനിക്കിതെല്ലാം അനുഭവിക്കേണ്ടി വന്നതു എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു.. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയിൽ എന്നും അഭിമാനിച്ചിരുന്ന, ഓരോ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്ക് ദിനവും മനസ്സു നിറഞ്ഞ് ആഘോഷിച്ചിരുന്ന നാളുകൾ എനിക്കുമുണ്ടായിരുന്നു. അതെല്ലാം എന്തിന്റെ അടിസ്താനത്തിലായിരുന്നു എന്നാണു ഇന്നു ഞാൻ ചിന്തിക്കുന്നതു. സ്വന്തം അമ്മയേയും പെങ്ങളേയും സംരക്ഷിക്കാൻ കഴിയാത്ത ഈ രാജ്യത്തു, ഈ ഭരണകൂടത്തിനും നിയമ വ്യവസ്തക്കും കീഴിൽ എങ്ങനെയാണു നാം ജീവിക്കുന്നതു. 

 അമ്മക്കെന്നെ ഒന്നു കുളിപ്പിക്കാൻ കഴിയുമോ.. എത്ര വെള്ളം നെറുകയിലൊഴിച്ചാലാണു എനിക്കു ഈ നാറ്റം കഴുകിക്കളയാനാകുക? എന്റെ മാനം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതവും ഹോമിക്കപ്പെട്ടിരിക്കുന്നു. തിരിച്ചറിവുകൾ വേദനകളാണെങ്കിലും എനിക്കു വാശിയാണു തോന്നുന്നതു.. അനുദിനം ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിക്കുവാൻ ഈ ശരീരം ഒരു കുറവല്ല എന്നു ഞാൻ തിരിച്ചറിയുന്നു.

നിയമം അവരെ എന്തു ചെയ്യുമെന്നോർത്ത് ഞാൻ വ്യാകുലപ്പെടുന്നില്ല. എനിക്കതു വ്യക്തമായി അറിയാം.. സ്ത്രീ അമ്മയാണു പെങ്ങളാണു എന്നു പറഞ്ഞു പഠിപ്പിക്കുമായിരിക്കും. അല്ലെങ്കിൽ 100 തവണ എഴുതിപ്പിക്കുമായിരിക്കും. എന്നിട്ട് റേപ്പ് ചെയ്യുമ്പോൾ വീഡിയോ എടുത്തു സൂക്ഷിക്കേണ്ടതിലെ നിയമ വശങ്ങൾ വിരസമായ ഇടവേളകളിൽ പറഞ്ഞു ചിരിക്കുമായിരിക്കും.  മനുഷ്യാവകാശങ്ങൾ എല്ലാം പാലിക്കപ്പെടേണ്ടതുണ്ടല്ലോ..!

ഓർക്കുംതോറും എന്റെ തലച്ചോറിൽ എന്തൊക്കെയോ പൊട്ടിയമരുന്നതു പോലെ.. എന്റെ ശരീരം കഴുകന്മാർ പോലും കൊത്തിവലിക്കാൻ അറക്കും എന്ന് തോന്നിപ്പോകുന്നു. എന്റെ നിഴൽ പോലും ഒരുപക്ഷേ എന്നെ കാർക്കിച്ചു തുപ്പുമായിരിക്കും. ഞാൻ മരണമടഞ്ഞാൽ എന്റെ ശവം കൂടി ആ കാമഭ്രാന്തന്മാർക്കു നൽകിക്കൊള്ളുക. അവരുടെ കാമാസക്തി അങ്ങനെ ശമിക്കുമെങ്കിൽ ശമിക്കട്ടേ. എന്റെ ശവം കൂടി അവർ ഭക്ഷിക്കട്ടേ.. ഇനിയും എന്നെപ്പോലെ എത്രപേർ ജീവിതത്തിനും മരണത്തിനും ഇടയിൽ ഇങ്ങനെ അവശേഷിക്കും എന്നറിയില്ല. വരും തലമുറക്കെങ്കിലും ഈ ദുർഗതി വരാതിരിക്കാൻ എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ.. 

മരിക്കാൻ എനിക്കു ഭയമില്ലാ.. എങ്കിലും ജീവിക്കാനെനിക്ക് കൊതിയുണ്ടെന്ന സത്യം മറച്ചു വെക്കുന്നില്ല.. ഞാൻ ജീവിക്കുകയാണെങ്കിൽ ഒരുപക്ഷെ ഇത്തരം ക്രൂരതകൾക്കെതിരേ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിച്ചേക്കും. അല്ലെങ്കിലൊരുപക്ഷേ ഈ വാർത്തയും ചുരുട്ടിപ്പിടിച്ച പഴയ വർത്തമാന പത്രത്തിന്റെ ഒരു കോണിൽ മാത്രമായി ഒടുങ്ങും എന്നു എനിക്കുറപ്പുണ്ട്.

മരണം എന്നെ മാടി വിളിക്കുന്നതു പോലെ തോന്നുന്നു. മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് എന്റെ ശരീരത്തിൽ അരിച്ചു കയറുന്നുണ്ടോ.. ഇല്ല.. ഞാൻ അങ്ങനെ മരണത്തിനു മുന്നിൽ കീഴടങ്ങില്ല.. എനിക്കൊരുപാട് കാര്യങ്ങൾ ഈ ജന്മത്തിൽ ചെയ്തു തീർക്കാനുണ്ട്. എന്റെ സ്വപ്നങ്ങൾ എന്നെ വിട്ടകന്നു പോകുന്നതു എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണു. അങ്ങിനെ സംഭവിച്ചാൽ എനിക്കുവേണ്ടി ശബ്ദമുയർത്താൻ പൊതുസമൂഹത്തിനു കഴിയുമോ? എനിക്കു വേണ്ടി എന്റെ വീട്ടുകാർ കരയട്ടേയെന്നു അവർ ചിന്തിക്കുമായിരിക്കും. ഞാൻ അവർക്ക് അന്യയാണല്ലോ.. 

ആരാന്റമ്മക്കു ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലു എന്നു ചിന്തിക്കുന്നവർ വീടുകളിൽ, ടെലിവിഷനിൽ ദില്ലിയിലെ പീഡനത്തെക്കുറിച്ചു കേട്ട് ചിരിക്കും. അമ്മയെ തച്ചാലും രണ്ടുണ്ട് പക്ഷം എന്നല്ലേ.. പലരും എന്നെ, എന്റെ സ്വഭാവ മഹിമയെ എന്റെ അസമയത്തുള്ള യാത്രയെ, വേഷവിധാനത്തെ പഴിക്കും. എന്നാൽ നന്മ മനസ്സിൽ സൂക്ഷിക്കുന്ന ചിലരെങ്കിലും എനിക്കു വേണ്ടി കണ്ണീരൊഴുക്കും. പ്രതികരിക്കും.. തീർച്ച.

 നെഞ്ചിൽ വേദന ശക്തിപ്പെടുകയാണു. എങ്കിലും മരണവേദനക്കു എന്നെ ഭയപ്പെടുത്താനാകില്ല. അതിനേക്കാൾ ഒരുപാട് വലിയ വേദനകൾ ഞാൻ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. മരിക്കും മുൻപ് ഒന്നു കൂടി പറഞ്ഞു കൊള്ളട്ടേ, ഞാൻ നിങ്ങളുടെ സോദരിയാണു. നിങ്ങളുടെ മകളാണു. ഞാൻ നിങ്ങളിലൊരാളാണു.. എനിക്കു വേണ്ടിയല്ല.. നിങ്ങൾക്കു വേണ്ടി പ്രതികരിക്കുക. ഭരണകൂടത്തിനെതിരെയല്ല. ഈ നശിച്ച സാമൂഹിക വ്യവസ്തിതികൾക്കെതിരെ... പഴകി ദ്രവിച്ച അസമത്വ സങ്കൽപ്പങ്ങൾക്കെതിരെ… നന്ദി..!!  

Wednesday, December 26, 2012

ശുഭ പ്രതീക്ഷ..!



കാരിരുമ്പികരുത്തുള്ള ഹൃദയവും..
കാരസ്കരത്തിൻ കയ്പുള്ള കണ്ണീരും..
മുലപ്പാലിന്റെ മാധുര്യമറിയാത്തൊരധരവും..
മനുഷ്യത്വം തൊട്ടുതീണ്ടാത്ത മനസ്സും..
ഇത്യാദി ലക്ഷണമൊത്തു പിറന്നവർ തൻ
പേരതു ചൊല്ലൂ... മാനുഷനെന്നോ..??

വിഷമുനയുള്ളൊരീ കൂരമ്പിൻ ക്രൂരതയിൽ..
ചിറകറ്റ പക്ഷി നീ.. മുറിവേറ്റ പൈങ്കിളി..!
വാനമ്പാടി,  നിൻ ചിറകൊടിഞ്ഞുവോ ?
ചുടുചോര ചിന്തിയോ, കരളെരിഞ്ഞുവോ ?

കാലം നിനക്കായി കരുതിയ വിധിയോ..
കാട്ടാളരായൊരീ മനുഷ്യർ തൻ വിക്രിതിയോ..
അറിവില്ല പറയുവാൻ.. ആശ്വസിപ്പിക്കുവാൻ..
കഴിവില്ലെനിക്കിന്നു പ്രതികരിച്ചിടാൻ പോലും..

ഇതു ലോകാവസാനമോ, പുതിയ തുടക്കമോ..
മനുഷ്യത്വമതെവിടെയും മരവിച്ച് മരവിച്ച്..!
ആഴക്കടലിന്നാഴങ്ങളിൽ ആകാശത്തിൻ വിരിമാറിൽ
താരാങ്കണത്തിൽ, താതന്റെയരികിൽ..
വിണ്ണിലെ പറവകൾ, വാനമ്പാടികൾ
അനാഥർ, നിങ്ങൾ ഒറ്റപ്പെടുന്നുവോ..?
 
പുത്തൻ ഉഷസ്സിൽ, പുതിയൊരുണർവ്വോടെ
പ്രകാശകിരണത്തിൻ പരിശുദ്ധിയോടെ..
പുതിയ തുടക്കം.. പുതിയ പ്രതീക്ഷകൾ..
പുതിയ തലമുറ, ഇനിയും മരിക്കാത്ത-
യുവത്വമേ നീ ഉയിർത്തെഴുന്നേൽക്കുക...!!

Saturday, December 15, 2012

ശാസ്ത്രത്തിൻ വികൃതി.....!!







ഇതു കുറ്റിപ്പുറം പാലത്തിൻ
മുകളിൽ നിന്നുള്ളൊരു ദൃശ്യം

അംബരപ്പിച്ചെന്നെയീ അത്ഭുതം,
മതിമറന്നാഹ്ലാദിപ്പൂ ഞാൻ.
മനം നിറഞ്ഞൊഴുകുന്നു..
കര കവിഞ്ഞൊഴുകുന്നു…
സുന്ദരം ഭാരതപ്പുഴയിതു മനോഹരം.
ചിന്തിച്ചു ചിരിച്ചു ഞാൻ,
ഇടശ്ശേരി തൻ വ്യർത്ഥമാം വാക്കുകൾ
മനസ്സും ശരീരവും പുളകമണിയുന്നുവോ
നിറവിലൊഴുകുമീ ജലധാരയെ പുൽകാൻ..
അടുത്തു വരുന്തോറും കണ്ണു മങ്ങുന്നുവോ..
വറ്റിപ്പോകുന്നുവോ.. കളകളാരവം ഒഴുകിയകലുന്നുവോ…!!
ശ്ശോ..കഷ്ടം..! തിരിച്ചറിയുന്നു ഞാൻ...
മരീചിക !! ശാസ്ത്രത്തിൻ വികൃതി...
പൊള്ളുന്ന വെയിലിൽ തിളങ്ങിടും മണലിൽ
വെള്ളമില്ലൊട്ടുമെന്നതത്രേ യാഥാർത്ഥ്യം..!!!