Thursday, June 21, 2012

നന്മയിലേക്ക് നയിക്കട്ടെ....




പൂമൊട്ട് ഇന്ന് വളരെ അസ്വസ്ഥനാണ് ..... ഫേസ് ബുകിന്റെ താളുകള്‍ മറിക്കുന്നതിനിടയില്‍  മുന്നില്‍ വന്നു വീണ ഒരു ചിത്രം പൂമോട്ടിനെ വല്ലാതെ അസ്വസ്ഥനാക്കുന്നു.. when injustice become  low ...., Resistance become a duty  എന്ന ശീര്‍ഷകത്തോട് കൂടി കൊടുത്തിരിക്കുന്ന ചിത്രം എന്നില്‍ വല്ലാത്ത ഒരു ഭയം ഉളവാക്കുന്നു... എന്റെ കലാലയത്തില്‍ എനിക്കൊപ്പം പഠിച്ചിരുന്ന ഒരു സുഹൃത്താണ് പ്രസ്തുത ചിത്രത്തിന്റെ ശില്പി എന്നത് വേദനയുടെയും ഭയത്തിന്റെയും അളവ് കൂട്ടുന്നു.. ടെററിസം എന്ന വാക്ക് പുസ്തകങ്ങളില്‍ മാത്രം കേട്ട് പരിചയിച്ച ഒരു സാധാരണ മലയാളിക്ക് തോന്നാവുന്ന സംശയം... ഇതും അതിന്റെ വിത്ത് തന്നെയോ ?? കമെന്റുകളിലൂടെ നടന്ന സംവാദം ചെന്നെത്തിയത് പാലസ്തീനില്‍ നടന്നു കൊണ്ടിരിക്കുന്നതും ഗുജറാത്തിലും കശ്മീരിലും അയോധ്യയിലും നടന്നതും  ആയ കലാപങ്ങളുടെ വക്കില്.. ‍ എന്റെ വാക്കുകള്‍ക്കു എന്റെ ഉള്ളിലുള്ള വികാരത്തെ , ഭയത്തെ എത്രമാത്രം പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ല... പക്ഷെ അത്രയ്ക്ക് ഭയം എന്നില്‍ നിറഞ്ഞിരുന്നു എന്നതാണ് സത്യം... ഹിന്ദുവോ മുസല്‍മാനോ ക്രിസ്ത്യനോ പാഴ്സിയോ എന്നതിലുപരി നാം ഇന്ത്യനാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കാനാണ് പൂമോട്ടിനിഷ്ടം ... ഇന്ത്യയെ വിശ്വസിക്കുന്ന , ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരന് , നിയമം കയ്യിലെടുക്കാനുള്ള ഈ ആഹ്വാനത്തില്‍ എങ്ങനെ പങ്കു ചേരാന്‍ കഴിയും..!! മുകളില്‍ പ്രസ്താവിച്ച ഭംഗിയുള്ള വാചകതെക്കാളുപരി എന്നെ പേടിപ്പിച്ചത്‌ ശീര്‍ഷകതിനോപ്പം പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രത്തിന്റെ ഭീകരതയാണ് ...  അത്യാധുനികമായ തോക്കുകളും റോക്കെറ്റ്‌ ലോന്ചെരുകളും കയ്യിലേന്തി നില്‍ക്കുന്ന മുഖം മൂടി അണിഞ്ഞവരുടെ  ചിത്രങ്ങള്‍... ഇരുട്ടിന്റെ മറ പറ്റി ഒളിഞ്ഞു നീങ്ങുന്ന മുഖം മൂടികള്.....തോക്കുകളുടെ ഗര്‍ജനം   എന്റെ കാതുകളില്‍ മുഴങ്ങുന്നത് പോലെ തോന്നുന്നു ... നിയമം കയ്യിലെടുത്തു ജിഹാദിന് വേണ്ടി പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍...

... എന്താണ് ജിഹാദ് ?? പൂമൊട്ട് അര്‍ഥം കണ്ടു പിടിക്കാന്‍ നിഖണ്ടുവില്‍ നോക്കി.... According to the authoritative Dictionary of Islam jihad is defined as: "A religious war with those who are unbelievers in the mission of Muhammad ... enjoined especially for the purpose of advancing Islam and repelling evil from Muslims ." ഇങ്ങനെയാണ് കണ്ടത്... സത്യത്തില്‍ പൂമൊട്ടിനു ഒന്നും മനസ്സിലായില്യ... അതെന്തോ ആവട്ടെ... !! പൊതുവായ അറിവിലേക്കായി പറഞ്ഞു എന്ന് മാത്രം.. പൂമൊട്ട് ചിന്തിച്ചത് ഭാവിയെക്കുറിച്ചാണ് ... പൂമൊട്ടിന്റെ അസ്വസ്തതക്ക് കാരണവും അത് തന്നെ.... മുകളില്‍ പറഞ്ഞ ആഹ്വാനത്തിന് .. അല്ലെങ്കില്‍ വാചകത്തിന് മാന്യതയുടെ ഒരു കവചം തീര്ത്തിട്ടുണ്ട് മാന്യനായ ശില്പി.. പിടിച്ചടക്കാനുള്ള ആഹ്വാനമല്ല അത് .. മറിച്ച്‌ പിടിച്ചു നില്ക്കാന്‍ ... എതിര്‍ത്ത് നില്‍ക്കാനുള്ള ആഹ്വാനം.. നിയമ വ്യവസ്ഥക്ക്  മാന്യമായ വെല്ലുവിളി.. പ്രസ്തുത ശില്പി ഇത്രയൊക്കെ ആലോചിചിടുണ്ടോ എന്നറിയില്ല.. പക്ഷെ ഈ ചിത്രം ഒരാളുടെ മനസ്സിലുണ്ടാക്കുന്ന ചിന്തകള്‍ ഈ വിധമായിരിക്കും.. ഈ ചിന്തകള്‍ തന്നെയല്ലേ മറ്റൊരു വിധത്തില്‍ ഭീകരവാധതിന്റെ തുടക്കം... സ്വന്തം രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ആണ്   നിയമം കയ്യിലെടുക്കാനുള്ള ചിന്ത വരുന്നത്.. അതിനു വംശീയമായതോ മതപരമായതോ ആയ ഒരു കാരണം കൂടി പറയാന്‍ ഉണ്ടെങ്കില്‍ അത് തന്നെയാണ്  ഭീകരവാധതിന്റെ തുടക്കം... ദൈവത്തിന്റെ സ്വന്തം നാട്ടില്‍.., നമ്മുടെ കൊച്ചു കേരളത്തില്‍.., ഇത്തരം വിത്തുകള്‍ മുളച്ചു കൂടാ..  ഈ ചിന്തകള്‍ ഉടലെടുക്കാന്‍ കാരണങ്ങള്‍ പലതും പലരും പറഞ്ഞു കേട്ടു.. എന്ത് തന്നെയായാലും പൂമൊട്ടിനു ഒന്നേ പറയാനുള്ളൂ... ആയുധങ്ങള്‍ക്ക് ഒരിക്കലും സമാധാനം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല.. ഇനിയൊട്ടു കഴിയുകയുമില്ല.. പാലസ്തീനുമായി ഇന്ത്യയെ താരതമ്യപ്പെടുത്തി എന്നത് തന്നെ അപലപനീയം എന്നെ പറയാന്‍ കഴിയു... ഇന്ത്യക്ക് മഹത്തായ ഒരു സംസ്കാരമുന്ടെന്നും , ആ അര്‍ഷ ഭാരത സംസ്കാരം വിവേചനങ്ങള്‍ക്ക് അതീതമാണെന്നും തിരിച്ചറിയുക.. അതില്‍ അഭിമാനിക്കുക... ഇന്ത്യയിലെ നിയമങ്ങളും നിയമ വ്യവസ്ഥകളും നമ്മുടെ സംസ്കാരം പോലെ തന്നെ എല്ലാ  വിവേചനങ്ങള്‍ക്കും അതീതമാണ്... മതങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാവട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്
പൂമൊട്ട്.....

Wednesday, June 20, 2012

ഏകാന്തതയുടെ ആസ്വാദനം ...!!


ആളുകള്‍ ഒഴിഞ്ഞൊരാ വേദിയില്‍ ...
തിരശ്ശീലക്കു  പിറകില്‍  മുഴങ്ങുന്ന  ഗര്‍ജനം ...
നടനം ... , കാണുക ഈ   നടനവൈഭവം ...
നടനാണ്‌ .. നായകനാണ് ..  പിറകില്‍ ... കാണികളില്ലാത്ത തിരശ്ശീലക്കു  പിറകില്‍ ...

ജീവിതത്തിന്‍  കൊച്ചു  തൊട്ടിലില്‍  കാലം ...
എനിക്കായ്  കരുതിയ  താരാട്ട്  പാട്ട് ...
കയ്പ് നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മണം ...
കിലുക്കകള്‍  കൊഞ്ചുന്ന  ശബ്ദം  ... അസഹനീയം ...!!
വേണ്ട ... എനിക്കുറങ്ങണ്ട ...!!

ആര്‍ത്തിരമ്പുന്ന  കടല്‍ ...
എറിഞ്ഞതെല്ലാം  തിരികെ  തരാനായ്‌  ഓടിതളരുന്ന തിരമാലകള്‍..
മണലിലാഴ്ന്നു  പോയ  കക്കകള്‍ ... അവശിഷ്ടങ്ങള്‍ ...
അടയാളങ്ങളവ... മണ്ണില്‍  പുതഞ്ഞു  പോയ  ജീവിതങ്ങള്‍  തന്‍  അടയാളം ...
എറിഞ്ഞു  കളഞ്ഞ  ജീവിതത്തിന്റെ  തിരിച്ചു  വരവും കാത്തു 
ഇനിയും  ഈ  തീരത്ത് ... തനിയെ.....

Friday, June 15, 2012

ഒരു സ്പിരിട്ടുള്ള ദിവസം...

അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി  കൊണ്ട് വീണ്ടും  ഒരു ദിവസം കൂടി അവസാനിക്കുന്നു... ഇന്നത്തെ ദിവസതിനു വലിയ  പ്രത്യേകതകളുണ്ടായിട്ടോന്നുമല്ല ഇവിടെ ഇത് കുറിക്കുന്നത്... ഫേസ് ബുക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്റെര്‍നെറ്റിലെ  എന്റെ ലോകം  ഒന്ന് കൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോഗിങ്ങിലേക്ക് കൂടി കടക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പേരിനു മാത്രം തുടങ്ങി , നിര്‍ജീവമായി കിടന്നിരുന്ന  ഈ ബ്ലോഗ്‌ സജീവമാക്കാനുള്ള എന്റെ ശ്രമം ഇന്ന് തുടങ്ങുന്നു.. വാടാറായ പൂമൊട്ടിനു വെള്ളവും വളവും കൊടുക്കാന്‍ തീരുമാനിച്ച ദിവസം.. !!!

എന്നത്തേയും പോലെ തന്നെ ഇന്നത്തെയും പ്രഭാതം പൂമൊട്ടിനു ഏറെ പ്രതീക്ഷകള്‍ നല്‍കി വിരിഞ്ഞു... പ്രതീക്ഷകള്‍ പക്ഷെ എന്നത്തേയും പോലെ ഇന്ന് പൂര്‍ണ്ണമായും അസ്ഥാനത്തായില്ല ട്ടോ.. വിരസങ്ങളായ നിമിഷങ്ങള്‍ പകലിനെ വിഴുങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഒരു മോചനത്തിനായി പുറത്തേക്കിറങ്ങി.. കറക്കം ചെന്നവസാനിച്ചത്‌ ഷോര്‍ണൂര്‍ സുമ ടാക്കീസിനു മുന്നില്‍... കുറച്ചു കാലത്തിനു ശേഷം നല്ല ഒരു സിനിമ കണ്ടു എന്ന് പറയാം.. സ്പിരിറ്റ്‌... മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവാണോ രഞ്ജിത്ത് എന്ന മികവുറ്റ കലാകാരന്റെ സംവിധാന മികവാണോ ഈ പ്രസ്താവനക്ക് ആധാരം എന്ന് പറയാനാകില്ല.. എങ്കിലും ഈ സിനിമക്ക് നല്ലൊരു ആശയം ജനമനസ്സുകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം .. സമൂഹത്തെ മാറ്റി മറിക്കാനൊന്നും ഒരു കലാസ്രിഷ്ടിക്കും ( വിശേഷിച്ചു സിനിമക്ക്) കഴിയില്ലെന്ന് അറിയാഞ്ഞിട്ടല്ല... എങ്കിലും ഇത്തരം ഒരു സാമൂഹികമായ പ്രശ്നം പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ എത്ര ലളിതമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഈ സിനിമയുടെ വിജയം... ഏതൊരു കലാകാരനും , കലാസ്രിഷ്ടിയും പൊതു സമൂഹത്തോട് ചെയ്യേണ്ട കടമ നിറവേറ്റപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യം ...

സിനിമാടാക്കീസിലിരുന്നു ഉറക്കെ കൈകളടിച്ച ശേഷം കാഴ്ചയുടെ മധു നുകര്‍ന്ന് അല്ല.. , അയവിറക്കി എന്ന് വേണം പറയാന്‍.. അങ്ങനെ തിരിച്ചു.. മഴ എന്തോ  എനിക്ക് വേണ്ടി ഇന്ന് മുഴുവന്‍ ഒളിച്ചിരുന്നു.. ഇടയ്ക്കു ഒന്ന് രണ്ടു വട്ടം വന്നു എത്തി നോക്കിയെങ്കിലും പെട്ടെന്ന് പേടിച്ചു പിന്മാറി.. പക്ഷെ തിരിച്ചുള്ള യാത്രയില്‍ ഞാന്‍ കൊതിച്ചിരുന്നു.. ഒന്ന് നനയാന്‍... തിരക്ക് പിടിച്ചു പായുന്ന ഈ വാഹന വ്യുഹം കുറച്ചു നേരത്തേക്കെങ്കിലും അപ്രത്യക്ഷമായേനെ..ചൂട് പിടിച്ച ഷോര്‍ണൂര്‍ നഗരമോന്നു തണുതാറിയേനെ ..   ഈ നഗരവും എന്നും കൊതിക്കുന്നുണ്ടാകും.. ആരാണ് ആഗ്രഹിക്കാത്തത്.. മൂര്‍ധാവില്‍ വന്നു വീഴുന്ന മഴത്തുള്ളികള്‍ ശിരസ്സിലൂടെ താഴേക്കു ഒഴുകുമ്പോള്‍ ഒന്ന് കുളിരണിയാന്‍  ...

റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ ബൈക്കെതിയപ്പോള്‍ ഞാന്‍ ഒന്ന് കാതോര്‍ത്തു ..  ചൂളം വിളിയുമായ് ഏതോ ഒരു തീവണ്ടി ,  സ്റ്റേഷന്‍ ലകഷ്യമാക്കി നീങ്ങുന്നു..   തീവണ്ടി കണ്ടപ്പോള്‍ ഓര്‍മകളുടെ താളുകള്‍ ഒരു പാട് പിന്നിലേക്ക്‌ മറിഞ്ഞു കൊണ്ടിരുന്നു.. എന്‍ സി സി യും ക്യാമ്പുകളും ഒക്കെ മനസ്സില്‍ ഒരു വെള്ളിതിരയിലെന്ന പോലെ തെളിഞ്ഞു.. മറക്കാനാവാത്ത ഒരു പാട് നല്ല ഓര്‍മ്മകള്‍... നഗരത്തിലെ തിരക്കില്‍ നിന്നും ഗ്രാമത്തിന്റെ കൊതിപ്പിക്കുന്ന... അല്ല.. ത്രസിപ്പിക്കുന്ന പച്ചപ്പിലേക്ക്.... റബ്ബര്‍ എസ്റ്റെററുകല്‍ക്കിടയിലൂടെ  വളഞ്ഞും തിരിഞ്ഞും യാത്ര.. പാടങ്ങളും തോടുകളും കുളങ്ങളും എല്ലാം പിന്നിടുമ്പോള്‍ ശുദ്ധമായ ഒരു നാടന്‍ പാട്ട് പോലെ നിഷ്കളങ്കമായ ഗ്രാമത്തിന്റെ ഭംഗി ഞാനാസ്വധിക്കുകയായിരുന്നു..

വീട്ടില്‍ തിരിച്ചെത്തിയിട്ടും മനസ്സില്‍ സ്പിരിറ്റ്‌ നിറഞ്ഞു നില്‍ക്കുന്നു.. ആ ലഹരിയിലാണോ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്നും  സംശയമുണ്ട്‌.. എന്ത് തന്നെയായാലും ആ വരികള്‍ മനസ്സില്‍ നിന്ന് മായുന്നെ ഇല്ല....
" മഴ  കൊണ്ട്  മാത്രം  മുളക്കുന  വിത്തുകള്‍  പലതുണ്ട്  മണ്ണിന്‍  മനസ്സില്‍ ...
പ്രണയത്തിനാല്‍ മാത്രം  എരിയുന്ന  ജീവന്റെ  തിരികലുണ്ടാത്മാവിനുള്ളില്‍ .... "